Monday, 20 June 2011

ചാത്തനേറും ഒരു പെണ്‍കുട്ടിയും

    ഇതൊരു സാങ്കല്പികകഥയല്ല ഇതിലെ പാത്രങ്ങളും സാങ്കല്‍പ്പികമല്ല ഇതിലുള്‍പെട്ടവരാരും ഈ ബ്ലോഗ്‌ വായിക്കില്ലെന്ന വിശ്വാസത്തോടെ ഈ കുറിപ്പിവിടെ പ്രസിദ്ധീകരിക്കുന്നു 




     ഞാന്‍ അഞ്ചാം തരത്തില്‍ പഠിക്കുന്ന കാലം ഒരു മധ്യവേനലവധികാലത്താണെന്നു തോന്നുന്നു എന്റെ വീടിന്റെ തൊട്ടടുത്തുള്ള വീട്ടില്‍ ആ വീടിനെക്കുറിച്ച് പറഞ്ഞാല്‍ കുറച്ച് പഴയ രണ്ടുനില ഓടിട്ട വീടാണ് മുറ്റത്തോട്ചേര്‍ന്ന് പൂര്‍വികരുടെ രണ്ടു ഭണ്ടാരതറ തുളസിക്കാട് ഒരുതരം ഇരുണ്ട പ്രകാശം ദ്യോതിപ്പിക്കുന്ന അന്ധരീക്ഷം ആകെക്കൂടി ഒരു പ്രേതഭവനത്തിന്റെ ദൃശ്യരൂപമാണതിന്
   വൃദ്ധയായ  ചിരുതേടത്തിയും അവരുടെ മാനസികാസ്വാസ്ഥ്യമുള്ള മകള്‍ പാര്‍ത്യേച്ചിയും മറ്റൊരു മകളായ ജാനകിയേച്ചിയും അവരുടെ മൂന്നു കൊച്ചു കുട്ടികളുമാണ് അവിടെ താമസം 
   ഇനി ഞാന്‍ കഥയിലേക്ക് വരാം ആ മധ്യവേനലവധിക്കാലത്ത് ചിരുതേടതിയുടെ മറൊരു മകളുടെ മകളായ നമ്മുടെ കഥാനായിക തന്റെ അമ്മവീടിലേക്ക് താമസിക്കാന്‍ വരികയാണ് സജിന എന്നോ മറ്റോ ആണെന്ന് തോന്നുന്നു അവളുടെ പേര് കൃത്യമായി ഓര്‍മയില്ല 
    അല്ലെങ്കിലും ഷേക്സ്പിയറണ്ണന്റെ കൊച്ചുസുന്ദരി പറഞ്ഞതുപോലെ "ഒരു പേരിലെന്തിരിക്കുന്നു"അല്ലെ ?
എന്തായാലും  അവള്‍ക്ക് ഏകദേശം പതിമൂന്നു പതിനാല്  വയസ്സ് കാണും 
   കുട്ടികളെ അംഗന്‍വാടിയില്‍ കൊണ്ടുവിട്ടും കളിയും ചിരിയുമായി നടക്കുന്നതിനിടയില്‍ ഒരുദിവസം എന്തോ കണ്ടുഭയപ്പെട്ടതുപോലെ അസ്വസ്ഥതകള്‍ കാട്ടാന്‍ തുടങ്ങി മന്ത്രിചൂതല്‍ ചരടുകെട്ട് തുടങ്ങി അല്ലറ ചില്ലറ പരിപാടികളിലൊന്നും സംഗതി ഒതുങ്ങിയില്ല
   പിറ്റേദിവസമാണ് സംഭവപരമ്പരകളുടെ തുടക്കം 
"ടപ്പേ"
രാവിലെതന്നെ മേല്‍ക്കൂരയിലെ ഓടിനുമുകളില്‍ ശക്തിയായി എന്തോ വീഴുന്ന ശബ്ദം കേട്ട് ഞെട്ടി. പുറത്തുവന്നുനോക്കിയപ്പോള്‍ ദാ മുറ്റത്ത്‌ കിടക്കുന്നു പൊതിച്ച നാളികേരത്തിന്റെ വലിപ്പമുള്ള കല്ല്‌ 
   പുരപുറത്ത്‌ കല്ലെടുത്തെറിഞ്ഞ ശത്രുവിനെ കാണാതെ തന്നെ അയാള്‍ക്കെതിരെ സുവിശേഷവും പറഞ്ഞുകൊണ്ട് മുറ്റത്തുനിന്നു കല്ലെടുത്ത്‌ തൊടിയിലെക്കിട്ടു തിരിച്ചു കയറുമ്പോള്‍ "ടപ്പേ "വീണ്ടും ഞെട്ടി മുറ്റത്തതാ മുന്‍പത്തെക്കാളും വലിപ്പമുള്ള മറ്റൊരെണ്ണം 
  എന്നാലിതൊന്നു കണ്ടുപിടിച്ചിട്ടുതന്നെ കാര്യം 
ജാനകി യേച്ചി വീടിനു ചുറ്റും നടന്നു നോക്കി ആരുമില്ല 
 അല്പം കഴിഞ്ഞപ്പോളതാ  മറ്റൊരെണ്ണം 
പിന്നീട്  ഇടവിട്ടിടവിട്ട് കല്ല്‌ വീഴലോട്വീഴ്ചതന്നെ 
അത്ഭുതമതല്ല ഇത്രയും ശബ്ധത്തില്‍ വലിപ്പമുള്ള കല്ല്‌ വീണിട്ടും ഒരു ഓട് പോലും പൊട്ടിയിട്ടുമില്ല  ;
  കണ്ടവരെല്ലാം ഉറപ്പിച്ചുപറഞ്ഞു ചാത്തനേറ് തന്നെ 
തലേദിവസത്തെ കുട്ടിയുടെ ഭയപ്പാടും പനിയുമെല്ലാംകൂട്ടിച്ചേര്‍ത്തുവായിച്ചപ്പോള്‍ സംഗതി ക്ളീന്‍
വാര്‍ത്ത  ഗ്രാമാതിര്‍ത്തികടന്നു അയല്‍നാട്ടിലുമെത്തി ചാത്തനേറ്‌കാണാന്‍ കാത്തുനിന്നവരുടെ മുന്നില്‍ ചാത്തന്‍ തന്റെ കലാപരിപാടി തുടര്ന്നുകൊണ്ടേയിരുന്നു കേട്ട്പരിചയം മാത്രമുള്ള ചാത്തനേറ് നേരില്‍ക്കണ്ട് പലരും മൂക്കത്ത്‌ വിരല്‍വച്ചു അത്ഭുതപെട്ടുനിന്നു. 
  ബട്ടന്‍ പൊട്ടിയ നിക്കരുമിട്ട് വണ്ടിയുരുട്ടികളിക്കാനുള്ള സൈക്കില്‍ അവിടെ ചുറ്റിത്തിരിഞ്ഞ് ഞാനും ഇതെല്ലം കാണുന്നുണ്ട്
  അതിനിടയില്‍ ആരോ മഹത്തായൊരു കണ്ടുപിടുത്തം നടത്തി 
വീടിന്റെ പിന്‍വശത്ത് ആള്‍ക്കാരുള്ളപ്പോള്‍ ചാത്തന് കല്ലെറിയാന്‍ കഴിയില്ല   അത് 
അവിടെയെല്ലാം പരിശോധനനടത്തിയ നാടന്‍ യുക്തിവാദികള്ക്കൊന്നും സംഭവത്തിന്റെ ശാസ്ത്രീയവശം വിശദീകരിക്കാന്‍ കഴിയാതെ കുഴങ്ങി 
 വരുന്നവര്‍ ഓരോരുത്തരും തങ്ങളുടെതായരീതിയില്‍ ഓരോ പരീക്ഷണങ്ങള്‍ നടത്തിനോക്കി
വീട്ടുകാരാവ്ട്ടെ ഈ ശല്യം ഒഴിവാക്കാന്‍ ജോത്സ്യന്‍, നാടന്‍ മന്ത്രവാദി തുടങ്ങിയവരുടെയൊക്കെ കലാപരിപാടികള്‍ സ്വീകരിച്ചുനോക്കി 
 നോ രക്ഷ 
ഒരു ദിവസം ഞാന്‍ മറ്റൊരു രഹസ്യം കേട്ടു ഞങ്ങളുടെ മറ്റൊരയല്‍ക്കാരിയായ ദേവകിവല്യമ്മയാണത് പറഞ്ഞത് 
"അതേയ് ആ കണാരേട്ടന്‍ മരിച്ചപ്പോള്‍ കര്‍മങ്ങളോന്നും വേണ്ടപോലെ ചെയ്തില്ല അതിന്റെ ദോഷം ഇല്ലാണ്ടിരിക്ക്വോ?"
  ഇടയ്ക്ക് ചില ദിവസങ്ങളില്‍ വീഴുന്ന കല്ലിന്റെ എണ്ണം കൂടിയും കുറഞ്ഞുമൊക്കെയിരുന്നു സംഭവം തുടങ്ങിയിട്ട് പതിനഞ്ചുദിവസമായി 
   പെട്ടന്നൊരുദിവസം ചാത്തന്‍ പിടിയിലായി 
ആള്‍ക്കാരുണരുന്നതിനുമുംപേ വീടിന്റെ പുറകിലെ തൊടിയിലുള്ള കുരുമുളകുവള്ളിയുടെ പിറകില്‍ ഒളിച്ചുനിന്ന സുരൂട്ടിയേട്ടനെ പാവം ചാത്തന്‍ കണ്ടില്ല 
അല്പസമയം കഴിഞ്ഞപ്പോള്‍ ഫുള്‍പാവാടയും ബ്ലൌസുമിട്ട ചാത്തന്‍ ഇറങ്ങിവന്ന് പതുക്കെ കുനിഞ്ഞിരുന്ന് ഒരു കല്ലെടുത്ത്എറിയാന്‍ തുടങ്ങുമ്പോള്‍ കുരുമുളക്ചെടിക്ക് പിന്നില്‍ നിന്നും സുരൂട്ടിയേട്ടന്‍  ചാടിയിറങ്ങി പറഞ്ഞു 
 ' നില്‍ക്കെടി അവിടെ "
ചാത്തന്‍ അല്ല ചാത്തി ഞെട്ടി
പേടിച്ച് ഓടാന്‍ പോലും കഴിയാതിരുന്ന ചാത്തനെ തൊണ്ടിയോടെ പിടികൂടി 
  ഏറു വരുന്നതും പ്രതീക്ഷിച്ചുനില്‍ക്കുന്നവരുടെ മുന്നില്‍ കൊണ്ട് നിര്‍ത്തി ആളെ കണ്ടു വീടുകാര്‍ പോലുംഅന്തം വിട്ടുനിന്നു 
  പേടിച്ച് പനിവന്ന നമ്മുടെ കൌമാരകാരിയായ കഥാനായിക 
അങ്ങനെ രണ്ടാഴ്ച നീണ്ടുനിന്ന ചാത്തനേറ് പര്‍വ്വം അവസാനിച്ചു.


 

3 comments:

  1. ചാത്തനേറ് നടത്താനുള്ള കാരണം അപ്പൊളവിടെ ഉണ്ടായിരുന്നവര്‍ക്ക് മാത്രം അറിയാവുന്ന രഹസ്യം അത് വെളിപ്പെടുത്തുന്നില്ല കാരണം ഈ കഥ സാങ്കല്പികമല്ല

    ReplyDelete
  2. എനിക്കും ചെറുപ്പത്തില്‍ ഇത്തരമൊരനുഭവം ഉണ്ടായിട്ടുണ്ട്. ഇന്ന് ഇപ്പോള്‍ എല്ലാ ചാത്തന്മാരും തൃശൂരിലും പെരിങ്ങോട്ടുകരയിലുമായി ബിസിനസിലായതിനാലാകാം കൂടുതല്‍ ചാത്തനേറുകള്‍ പിന്നീട് കാണാന്‍ കഴിഞ്ഞില്ല.

    ReplyDelete