ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ദിവസം തലശ്ശേരി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്ന നിയമപാലകരെ സഹായിക്കാനായി മൃതദേഹത്തിനടുത്തെത്തിയപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല ഞങ്ങളുടെ ചിരിക്കുടുക്ക മരിച്ചുവെന്ന്.[എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന പ്രകൃതമായതിനാല്‍ സുനിലിനെ ഞങ്ങള്‍ ചിരിക്കുടുക്ക എന്നാണു വിളിച്ചിരുന്നത് ]
അന്നത്തെ ദിവസം അടുത്തുള്ള ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഒരുമിച്ച് പോകാമെന്ന് പ്ലാനിട്ടു തലേദിവസം വയ്കുന്നേരം പിരിഞ്ഞതാണ് അപ്പോഴും അവന്‍ സാധാരണപോലെ ഉല്ലാസവാനായിരുന്നു .
എന്നിട്ടും എന്തിനായിരുന്നു അവന്‍ ? അറിയില്ല ...
സ്വയം മരണത്തിന്റെ തേരിലേറി യാത്ര പോകുന്നവര്‍ ആരോടും ഒന്നും പറയാതെ പോകുമ്പോള്‍ എന്തിനെന്ന കാരണം കണ്ടത്തേണ്ട ബാധ്യത അവരെ സ്നേഹിക്കുന്നവര്‍ക്കായിതീരുന്നു .
എത്ര ശ്രമിച്ചിട്ടും ഉത്തരം ലഭിക്കാത്ത ഒരു പ്രഹേളിക പോലെ ഞങ്ങളുടെ ചിരിക്കുടുടുക്ക ഇന്നും ഒരു നൊമ്പരമായി നിലനില്‍ക്കുകയാണ്.
സ്വര്‍ണപണിക്കാരനായ ഞങ്ങളുടെ കൂട്ടുകാരന്‍ അനിലിനോട് സയിനേട് കൊണ്ടുതരാമോ എന്ന് ഇടയ്ക്കിടെ ചോദിക്കാറുണ്ടായിരുന്നത് മരണത്തെ പുല്കാനുള്ള അവന്റെ വ്യഗ്രതയായിരിക്കണം പക്ഷെ അന്നൊന്നും അതാര്‍ക്കും മനസ്സിലായിരുന്നില്ല .
എപ്പോഴും ചിരിക്കാന്‍ ഇഷ്ടപെട്ടിരുന്ന അവന്‍ ആകാശത്തിനപ്പുറതുള്ള താരാഗണങ്ങളിലൊന്നായി ഭൂമിയെ നോക്കി ചിരിക്കുന്നുണ്ടായിരിക്കാം ....